കേളകം : തിങ്കളാഴ്ച്ച രാത്രി മീശക്കവലയ്ക്ക് സമീപം വച്ച് കെണിയിൽ കുടുങ്ങിയ പുലിയെ ഉൾ വനത്തിൽ തുറന്നു വിട്ടു. കണ്ണൂർ ഡിവിഷൻ വന വിഭാഗത്തിൽ നിന്നും വനാതിർത്തിയിൽ നിന്നും 10 കിലോമീറ്റർ അകലെയാണ് പുലിയെ തുറന്നു വിട്ടതെന്ന് വനം വകുപ്പ് പറയുന്നു. പുലിയ്ക്ക് കടന്നു പോകാൻ ധാരാളം വനമേഖലകൾ ഉണ്ട്. ബേഗൂർ, ബ്രഹ്‌മഗിരി വന മേഖലയിലേക്ക് വരെ പോകാനുള്ള സാഹചര്യവും ഉണ്ട് മാനുകളും മറ്റ് ജീവികളും ഉള്ള പ്രദേശത്താണ് പുലിയെ തുറന്നു വിട്ടതെന്ന് വനം വകുപ്പ് അറിയിച്ചു. വേട്ടയാടാനും ധാരാളം ഭക്ഷണം ലഭിക്കാനും സാധ്യതയുള്ള ഉൾ വനത്തിലാണ് പുലിയെ തുറന്നു വിട്ടത്. റേഡിയോ കോളർ ഘടിപ്പിക്കാതെയാണ് തുറന്നു വിട്ടത്. കഴിഞ്ഞ രണ്ട് വർഷത്തിൽ അധികമായി ജനവാസ കേന്ദ്രങ്ങളിൽ ഉണ്ടായിരുന്ന പുലിയാണ് കെണിയിൽ പെട്ടത് എന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസം മുൻപ് കേളകം പഞ്ചായത്തിലെ രാമച്ചി, ശാന്തിഗിരി മേഖലകളിൽ വിലസി നടന്ന പുലിയും ഇതാണെന്നും വനം വകുപ്പ് പറയുന്നു. രാമച്ചി മേഖലയിൽ സ്‌ഥാപിച്ച ക്യാമറകളിൽ പുലിയുടെ ദൃശ്യങ്ങൾ പല തവണ പതിഞ്ഞിരുന്നു. കൂട് സ്‌ഥാപിച്ച് പിടിക്കാൻ ശ്രമിച്ചെങ്കിലും കെണിയിൽ കുടുങ്ങാതെ നടന്ന പുലിയാണ് പൊയ്യമലയിൽ എത്തിയപ്പോൾ കുടുങ്ങിയത്. പുലിയ്ക്ക് കാര്യമായ ആരോഗ്യ പ്രശ്നനങ്ങൾ ഒന്നുമില്ല എന്ന് ആർആർടി വെറ്ററിനറി യൂണിറ്റിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. നാല് മുതൽ അഞ്ച് വയസ്സ് വരെ മാത്രമാണ് പ്രായം. തിരച്ചിലിൽ കണ്ടെത്താൻ കഴിയാതെ പോയ പുലിയെ പിടിക്കാൻ രണ്ട് കൂടുകളാണ് സ്‌ഥാപിച്ചത്. ആദ്യ ദിവസം ഒരു ആടിനെ കടിച്ചു കൊന്നെങ്കിലും ഭക്ഷിച്ചിരുന്നില്ല. പശുക്കിടാവിനേയും പിടിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ വീട്ടുകാർ ഉണർന്ന് വന്നതോടെ പുലി കടന്നു കളഞ്ഞു. രണ്ടാം ദിവസം രണ്ട് ആടുകളെ കൊന്നെങ്കിലും ഒരെണ്ണത്തെ മാത്രമാണ് പുലി കൊണ്ടുപോയത്. പുലികൾ സാധാരണയായി ഇരയുടെ പകുതിയെങ്കിലും ഭക്ഷിക്കാറുണ്ട്. എന്നാൽ രണ്ടാം ദിവസം പിടിച്ചു കൊണ്ടുപോയ ആടിൻ്റെ വളരെ കുറച്ചു ഭാഗം മാത്രമാണ് പുലി ഭക്ഷിച്ചത് കെണിയായി സ്‌ഥാപിച്ച കൂട്ടിൽ ആടിനെ വച്ചിരുന്നു. കൂടിനുള്ളിൽ പെട്ടതോടെ പുലി ഭയന്നു പോയതിനാൽ ആടിനെ പിടിച്ചില്ല. എന്നാൽ ആറളത്തെ ആർആർടി വെറ്ററിനറി യൂണിറ്റിൽ എത്തിക്കുന്നതിനുള്ളിൽ ആടിനെ ഭക്ഷിച്ചിരുന്നു. കൂട്ടിൽ ഇരയായി വച്ച ആടിനെ രക്ഷിക്കണമെന്ന ആവശ്യം നാട്ടുകാരിൽ ചിലർ ഉയർത്തിയെങ്കിലും സാധിച്ചില്ല. പ്രദേശത്ത് മറ്റ് പുലികൾ ഉള്ളതായി കണ്ടെത്തിയിട്ടില്ല. പ്രദേശത്ത് രാത്രികാല പട്രോളിങ്ങും നിരീക്ഷണവും തുടരും പുലി തിരികെ വരാൻ സാധ്യതയില്ലെന്നാണ് വനം വകുപ്പ് അവകാശപ്പെടുന്നത്.
എന്നാൽ ദേശീയ മാർനിർദേശങ്ങൾ പാലിക്കാതെയും ജനങ്ങളുടെ സുരക്ഷയെ പരിഗണിക്കാതെയാണ് വനം വകുപ്പ് പുലിയെ തുറന്നു വിട്ടതെന്നും ആരോപിച്ച് കർഷക സംഘടനയായ കിഫ രംഗത്ത് വന്നു. ജനവാസ മേഖലിയിൽ ചുറ്റിയടിച്ച് ഇര പിടിച്ചു ശീലിച്ച പുലി വീണ്ടും ജനവാസ മേഖലയിൽ എത്താൻ സാധ്യതയുണ്ടെന്നും റേഡിയോ കോളർ ഘടിപ്പിക്കണമെന്ന നിർദേശം അവഗണിച്ചാണ് വനം വകുപ്പ് പുലിയെ തുറന്നു വിട്ടതെന്നും കിഫ ജില്ല പ്രസിഡന്റ്റ് പ്രിൻസ് ദേവസ്യ ആരോപിച്ചു. അലഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ പിടിയിലാകുന്ന ആരോഗ്യവാനായ പുലിയെ തുറന്നു വിടുമ്പോൾ റേഡിയോ കോളർ ഘടിപ്പിക്കണം എന്നാണ് നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ മാർഗ നിർദേശമുള്ളത്. ഒരു പ്രദേശത്തെ ഭീതി മറ്റൊരു പ്രദേശത്തേക്ക് മാറുക മാത്രമാണ് ചെയ്‌തിട്ടുള്ളതെന്നും പ്രിൻസ് ദേവസ്യ ആരോപിച്ചു.
What is the story of a goat being sold at a market? A story about a goat giving its life to catch a tiger that took the life of another goat.





















